
തിരുവനന്തപുരം: വർക്കലയ്ക്കടുത്ത് ട്രെയിനിൽ വച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിക്ക് റെയിൽവേയിൽ ജോലിയും മതിയായ നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. നിർധന കുടുംബത്തിൽപ്പെട്ട വ്യക്തിയാണ് ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണത്തിനും പുനരധിവാസത്തിനുമുള്ള ചെലവുകൾക്കും കുടുംബത്തിന് സഹായവുമായി വലിയൊരു തുക നൽകണമെന്ന് ശിവൻകുട്ടി റെയിൽവേ മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. ട്രെയിനുകളിൽ വനിതാ യാത്രക്കാരുടെ സുരക്ഷയും റെയിൽവേ ഉറപ്പാക്കണെന്നും മന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സാച്ചെലവ് കേരള സർക്കാരാണ് വഹിക്കുന്നത്. റെയിൽവേയുടെ സുരക്ഷാ പരിധിക്കുള്ളിൽ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയേയും അവരുടെ കുടുംബത്തേയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു യാത്രക്കാരിക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത ഈ സാഹചര്യം ഞെട്ടിക്കുന്നതാണ്. റെയിൽവേ മന്ത്രാലയം ഈ അതിദാരുണമായ സംഭവത്തിൽ ഇടപെടണമെന്ന് കത്തിലൂടെ മന്ത്രിഅഭ്യർത്ഥിച്ചു.
കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ഇക്കാര്യത്തിൽ എന്ത് ചെയ്തു എന്നറിയാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ റെയിൽവേയുടെ പരമമായ ഉത്തരവാദിത്തമാണ്. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകൾക്ക് ഉടനടി പിന്തുണ നൽകേണ്ടത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ധാർമ്മികവും സ്ഥാപനപരവുമായ കടമയാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് വേഗത്തിലുള്ളതും അനുകൂലവുമായ നടപടി പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രിക്കയച്ച കത്തിൽ പറയുന്നു.


