
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി. ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റിക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.
കമ്മിറ്റി മുമ്പാകെ അതിജീവിതകള്‍ നല്കുന്ന മൊഴികള്‍ ആരോപണവിധേയര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് അക്കാദമി ഫെസ്റ്റിവല്‍ സെക്ഷന്‍ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന ജെ. ശ്രീവിദ്യയുടെ ആരോപണം. ഭരണസമിതിയുടെ നേതൃത്വത്തില്‍ അക്കാദമിയില്‍ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണ്. വര്‍ഷങ്ങളായി കുത്തഴിഞ്ഞ പ്രവര്‍ത്തനമാണ് ചലച്ചിത്ര അക്കാദമിയില്‍ നടക്കുന്നത്.
അക്കാദമി ട്രഷറര്‍ ശ്രീലാല്‍ തെരുവുനായ്ക്കളെപ്പോലെയാണ് ഓഫീസ് ജീവനക്കാരോട് പെരുമാറുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലാളി വിരുദ്ധ സമീപനങ്ങളും അക്കാദമിയില്‍ നടക്കുന്നു.
ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി എന്ന ഐ.സി.സി. സംവിധാനത്തിന് രഹസ്യാത്മകതയില്ല. സ്ത്രീകള്‍ നല്കുന്ന പരാതികളും അവര്‍ നല്കുന്ന മൊഴികളും ആരോപണ വിധേയര്‍ക്ക് ലഭിക്കുന്നു.
തെറ്റായ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ തന്നെ അക്കാദമിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചത് അക്കാദമി അംഗമായ കുക്കു പരമേശ്വരനാണ്. തുടര്‍ന്ന് നിവൃത്തിയില്ലാതെയാണ് ഒരുമാസം മുമ്പ് രാജിവെച്ചതെന്നും ശ്രീവിദ്യ പറഞ്ഞു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും ശ്രീവിദ്യ പരാതി നല്കി.
മുഖ്യമന്ത്രിക്ക് നല്കിയ പരാതി സംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
