
കൊച്ചി: കോടതി നിർദേശിച്ചാൽ മുൻ കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തയാറാണെന്ന് സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കാൻ തയാറാണോ എന്ന് ഹൈക്കോടതി ചോദിച്ചപ്പോഴാണ് സി.ബി.ഐ. സന്നദ്ധത അറിയിച്ചത്.
എന്നാൽ അന്വേഷണം കൈമാറാൻ തയ്യാറല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സി.ബി.ഐ. വിശദമായ മറുപടി 12ന് നൽകും.
കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ. തയാറാണോ എന്നല്ല മറിച്ച് സി.ബി.ഐ. അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകളുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. കേസ് ഡയറിയും കോടതി പരിശോധിക്കും.
പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസമാണ് നവീൻ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.
മരണത്തിനു പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെ കീഴടങ്ങിയ ദിവ്യ റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു.
