കൊല്ലം: നാലു പതിറ്റാണ്ടു കാലം മലയാള സിനിമയിൽ ജ്വലിച്ചുനിന്ന പ്രശസ്ത നടൻ ടി.പി. മാധവൻ (88) അന്തരിച്ചു.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു താമസിച്ചിരുന്നത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. 600ലേറെ മലയാള ചലച്ചിത്രങ്ങളിലും 30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. കേരള സർവകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അദ്ധ്യക്ഷനുമായിരുന്ന ഡോ. എൻ.പി. പിള്ളയുടെ മകനായ മാധവൻ 1935 നവംബർ 7ന് തിരുവനന്തപുരം വഴുതക്കാട്ടാണ് ജനിച്ചത്. സോഷ്യോളജിയിൽ എംഎ ബിരുദധാരിയായ അദ്ദേഹം 1960ൽ മുംബൈയിൽ ഒരു ഇംഗ്ലീഷ് പത്രത്തിൽ സബ് എഡിറ്ററായിരുന്നു. പിന്നീട് നടൻ മധുവുമായുള്ള സൗഹൃദത്തിലൂടെ നാടകത്തിലേക്കും സിനിമയിലേക്കുമെത്തി.
1975ൽ നടൻ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കം കുറിച്ചത്. രാഗം, മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ഒരിടവേളയ്ക്കു ശേഷം വിയറ്റ്നാം കോളനി എന്ന സിനിമയിലൂടെ തിരിച്ചുവന്നു. 2015 ഒക്ടോബറിൽ ഹിമാലയൻ യാത്രയ്ക്കിടെ ഹരിദ്വാറിൽവെച്ചു പക്ഷാഘാതമുണ്ടായതിനെ തുടർന്നാണ് അഭിനയ രംഗത്തുനിന്ന് വിട്ടുനിന്നത്.
