കോഴിക്കോട്: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മലയാള സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1980ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘അസ്ത്രം’ എന്ന ചിത്രത്തിൽ ഒരു സ്റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമാ രംഗത്തെത്തിയത്.
പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ പുറത്തിറങ്ങിയ കൂമനാണ് അവസാന ചിത്രം.
ഭാര്യ: സുസ്മിത. മകൾ: പാർവതി. മാതാവ്: ശാരദ. സഹോദരങ്ങൾ: അജയകുമാർ, സുജാത, അനിൽ, ലത.
