മനാമ: റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ആറു മാസത്തിനിടെ 312 ട്രാഫിക് അടയാളങ്ങൾ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും 202 വഴിയോര വിളക്കു കാലുകൾ സ്ഥാപിക്കുകയും ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രാലയത്തിലെ റോഡ്സ് എൻജിനീയറിങ് ആൻഡ് പ്ലാനിങ് വിഭാഗം ഡയറക്ടർ മഹ ഖലീഫ ഹമാദ അറിയിച്ചു.
ട്രാഫിക് അടയാളങ്ങളും വിളക്കുകളും യഥാവിധി പ്രവർത്തിക്കുന്നതായി പരിശോധന നടത്തുകയും കേടുവന്നവ യഥാസമയം നന്നാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തു. 64 റിവേഴ്സ് മിറർ, 470 ഹംപുകളുടെ റീ പെയിന്റിങ്, 189 ഇടങ്ങളിൽ റോഡ് വരകൾ സ്ഥാപിക്കൽ, 67 നടപ്പാതകളിൽ പെയിന്റിങ് എന്നിവയാണ് നടപ്പാക്കിയത്. ട്രാഫിക് അടയാളങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 162 അപേക്ഷകളാണ് ഇക്കാലയളവിൽ ലഭിച്ചതെന്നും അവക്ക് ഉചിതമായ പരിഹാരം കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.