മനാമ: കഴിഞ്ഞ ഒരാഴ്ചക്കിടെ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിടികൂടിയിരുന്നവരിൽ 183 പേരെ അവരവരുടെ നാടുകളിലേക്ക് തിരിച്ചയച്ചതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമായി 1656 പരിശോധനകളാണ് നടത്തിയത്. നിയമം ലംഘിച്ച 67 പേർ പരിശോധനകൾക്കിടെ പിടിയിലാവുകയും ചെയ്തു.
നിയമലംഘകർക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുമെന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി 23 സംയുക്ത പരിശോധനകളാണ് കഴിഞ്ഞയാഴ്ച നടത്തിയത്.
കാപിറ്റൽ ഗവർണറേറ്റിൽ 13, മുഹറഖ് ഗവർണറേറ്റിൽ നാല്, ഉത്തര ഗവർണറേറ്റിൽ മൂന്ന്, ദക്ഷിണ മേഖല ഗവർണറേറ്റിൽ മൂന്ന് എന്നിങ്ങനെയാണ് പരിശോധനകൾ നടത്തിയത്. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്, പബ്ലിക് പ്രോസിക്യൂഷൻ, വിവിധ പൊലീസ് ഡയറക്ടറേറ്റ്, തൊഴിൽ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ.