
റിയാദ്: സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തിൽ. കേസ് വീണ്ടും മാറ്റിവച്ചു. റിയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമസഹായ സമിതിയാണ് അറിയിച്ചത്. പത്താം തവണയാണ് കേസ് കോടതി മാറ്റുന്നത്. രാവിലെ 11ന് ആരംഭിച്ച സിറ്രിംഗിൽ ജയിൽ നിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും ഉണ്ടായിരുന്നു.സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്. ദയാധനം നൽകി കോടതി വധശിക്ഷ ഒഴാവാക്കിയെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. നേരത്തെ ഒമ്പത് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാൽ മോചനക്കാര്യത്തിൽ തീരുമാനം നീളുകയായിരുന്നു. മാർച്ച് മൂന്നിനായിരുന്നു ഇതിന് മുൻപ് സിറ്റിംഗ് നടന്നത്.
