
പോത്തൻകോട്: ഞാണ്ടൂർകോണത്ത് ഡ്രൈ ഡേ ദിവസം കൂടിയ വിലയ്ക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി.ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻനായർ എന്ന ചന്ദുവിന്റെ (52) വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്.ആഡംബര വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യഅറകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്.മുന്തിയ ഇനം വിദേശ മദ്യം ഉൾപ്പെടെ 13 ഇനത്തിൽപ്പെട്ട വിദേശ മദ്യ ബ്രാൻഡുകൾ ഇവിടെ നിന്ന് കണ്ടെത്തി.റെയ്ഡ് നടക്കുന്നതറിയാതെ പരിശോധന നടക്കുന്ന സമയത്ത് നിരവധിപേർ മദ്യം വാങ്ങാനെത്തിയിരുന്നു.ചില്ലറ വില്പനയിലൂടെ ദിവസേന ഒരു ലക്ഷത്തോളം രൂപ വരെ ലഭിച്ചിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. പോത്തൻകോട് ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയശേഷം ഈ പ്രദേശത്ത് അനധികൃത മദ്യവില്പന വ്യാപകമായിരുന്നു.നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി വി.ടി.രാസിത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് ടീമും,പോത്തൻകോട് പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.പോത്തൻകോട് എസ്.ഐ രാജീവ്,ഡാൻസഫ് എസ്.ഐ ഷിബു, എ.എസ്.ഐ സജു,സതികുമാർ,ഉമേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് വിദേശ മദ്യം പിടികൂടിയത്.


