പാലക്കാട്: പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവർത്തിയായ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 57വയസായിരുന്നു. 1963ൽ ബിഹാറിലായിരുന്നു ജനനം. കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഗുരുവായൂർ ദേവസ്വം കഴിഞ്ഞാൽ ഏറ്റവും അധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നീ മൂന്ന് വമ്പൻമാരാണ് തറവാട്ടിലെ ഏറ്റവം പ്രശസ്തർ. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്ണന്.
1989ലാണ് കർണനെ ബിഹാറിലെ ചാപ്രയിൽ നിന്ന് നാനു എഴുത്തച്ഛൻ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. 2000ലാണ് മംഗലാംകുന്ന് കുടുംബം കർണനെ വാങ്ങുന്നത്. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണപതി ക്ഷേത്രത്തിലെ തലപ്പൊക്കത്തിനുള്ള മത്സരത്തിൽ 9 വർഷം തുടർച്ചയായി വിജയിയായിരുന്നു കർണൻ. കേരളത്തിലങ്ങോളമിങ്ങോളം നടന്ന തലപ്പൊക്കത്തിനുള്ള മത്സരങ്ങൾ വിജയിയായിരുന്നു. ഇത്തിത്താനം ഗജമേളയിലും കര്ണന് വിജയിയായിട്ടുണ്ട്. സിനിമകളിലും പരസ്യ ചിത്രങ്ങളിലും കർണൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എഴുന്നള്ളത്ത് തുടങ്ങുന്നത് മുതല്‍ തിടമ്പ് ഇറക്കുംവരെ പ്രൗഢമായ നിൽപാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകൾക്കൊപ്പം നിൽക്കുമ്പോഴും ഇതാണ് കർണനെ വ്യത്യസ്തനാക്കുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം.
മദപ്പാടുകാലത്തുപോലും തികഞ്ഞ ശാന്തസ്വാഭാവിയായിരുന്നു. ഇടവപ്പാതിക്കുശേഷമാണ് മദപ്പാട്കാലം. ഈ സമയത്തുപോലും കര്ണന് ശല്യക്കാരനല്ലെന്ന് ഉടമകള്‍ പറയുന്നു. മംഗലാംകുന്ന് ആനത്തറവാട്ടിലെ വാഹനങ്ങള്‍ കാണ്ടാല്പ്പോലും കര്ണന് തിരിച്ചറിയും. വീട്ടുകാരെ കണ്ടാല്‍ വല്ലതും ഭക്ഷിക്കാന്കിട്ടുംവരെ പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് അടുത്തുകൂടും.