കൽപ്പറ്റ: തന്റെ മണ്ഡലമായ വയനാട്ടിൽ ഉൾപ്പെടെ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് ഉണ്ടാക്കിയ സഖ്യത്തെ കുറിച്ച് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. രാജ്യത്ത് വിധ്വംസന പ്രവർത്തനം നടത്തുന്ന സംഘടനയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണെന്നും കൽപ്പറ്റയിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുമായുള്ള യു.ഡി.എഫിന്റെ കൂട്ടുകെട്ടിനെതിരെ ക്രൈസ്തവ സമൂഹത്തിന്റെ ഇടയിൽ ശക്തമായ അമർഷമുണ്ട്. ലോകത്താകെ ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കുകയും കേരളത്തിലടക്കം പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുകയും ചെയ്യുന്ന സംഘടനയുമായാണ് യു.ഡി.എഫ് കൂട്ടുകൂടുന്നത്. വർഗീയ ശക്തികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി രാജ്യതാത്പര്യം ബലി കഴിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി അദ്ദേഹം പറഞ്ഞു.