
ദുബൈ: കേന്ദ്ര ബജറ്റിൽ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ, 2026 പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രവാസി ഇന്ത്യാക്കാർക്ക് വലിയ നേട്ടം കൈവരുന്നു. സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച വലിയ ആശ്വാസമാണ് പ്രവാസികൾക്ക് ഇതിലൂടെ ലഭിക്കുന്നത്. ദീർഘകാലമായി പ്രവാസികൾ ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു കാലഹരണപ്പെട്ട ഈ നിയമത്തിൽ ഭേദഗതി വേണമെന്നുള്ളത്.
സ്വർണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അതത് ദിവസങ്ങളിലെ സ്വർണവിലയിൽ കണക്കാക്കുമ്പോൾ വലിയ തുക കസ്റ്റംസ് നികുതിയായി നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതേതുടർന്നാണ് ഈ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്നിരുന്നു.
പുതിയ നിയമപ്രകാരം സ്വർണാഭരണങ്ങളുടെ പരിധി ഇങ്ങനെയാണ്.
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ഇന്ത്യൻ പൗരർക്കോ, ഇന്ത്യൻ വിനോദസഞ്ചാരികൾക്കോ ഡ്യൂട്ടി ഫ്രീ ആഭരണങ്ങളുടെ പരിധി ഇനിപ്പറയുന്ന രീതിയിൽ വ്യക്തമാക്കുന്നു: സ്ത്രീ യാത്രക്കാർക്ക് 40 ഗ്രാം (അഞ്ച് പവൻ) വരെയുള്ള ആഭരണങ്ങൾ ഡ്യൂട്ടി ഫ്രീ ക്ലിയറൻസ് അനുവദിക്കും, പുരുഷ യാത്രക്കാർക്ക് ബോണഫൈഡ് ബാഗേജിൽ കൊണ്ടുപോകുകയാണെങ്കിൽ പരിധി 20 ഗ്രാം ( രണ്ടര പവൻ) വരെയായിരിക്കും ഈ സൗജന്യം അനുവദിക്കുക.
നിലവിലുള്ള നിയമങ്ങൾ പ്രകാരം ഇതേ അളവിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും സ്വർണ്ണാഭരണങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുവാദമുണ്ടായിരുന്നു വെങ്കിലും ഇവയുടെ വില യഥാക്രമം 100,000 രൂപയും 50,000 രൂപയും ആയി നിജപ്പെടുത്തിയിരുന്നു.
ഈ വില പരിധിക്ക് മുകളിലുള്ള സ്വർണത്തിന് കസ്റ്റംസ് തീരുവ ബാധകമായിരുന്നു. പിഴ ഒഴിവാക്കാൻ യാത്രക്കാർ സ്വർണ്ണത്തിന്റെ പർച്ചേസ് ഇൻവോയ്സുകൾ കൈവശം വയ്ക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. റെഡ് ചാനലിൽ നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാൾ അധിക മൂല്യം അവയ്ക്ക് ഉണ്ടെങ്കിൽ അത് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു

ഇപ്പോൾ വിലയുടെ പരിധി എടുത്തു കളയുകയും സ്വർണാഭരണത്തിനുള്ള തൂക്കം മാത്രം പരിഗണിക്കുക എന്ന ഭേദഗതി വരുത്തുകയും ചെയ്തു.
ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ ഇത് ഔദ്യോഗികമായി നിലവിൽ വന്നു.


