
തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്നും എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സംഭവം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് അന്വേഷിച്ചു. വാർഡിൽ നിന്ന് വന്ന പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു. പുറത്തുവന്ന കാര്യങ്ങൾ പരിശോധിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമുണ്ട് എന്ന് വിശ്വസിക്കാനാകുമോ എന്നായിരുന്നു പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടുള്ള വി മുരളീധരന്റെ ചോദ്യം. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് വി വി രാജേഷും പ്രതികരിച്ചു.
അതേസമയം, ആനന്ദിൻ്റെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തെത്തി. ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച സാധാരണ പ്രവർത്തകരെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നില്ല. ഉദ്യോഗസ്ഥരെയും മാഫിയബന്ധമുള്ളവരെയുമാണ് സ്ഥാനാർത്ഥിയാക്കിയത്. അനിലിന് പിന്നാലെയാണ് ആനന്ദിൻ്റെ ആത്മഹത്യ. ആനന്ദ് സ്ഥാനാർത്ഥിയാകാനുള്ള ചർച്ചയിൽ ഇടംപിടിച്ചിരുന്നു. അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറാവില്ലായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി വി ജോയി മാധ്യമങ്ങളോട് പറഞ്ഞു. പിന്മാറാനുള്ള വലിയ സമ്മർദ്ദത്തെ തുടർന്നാകണം ആത്മഹത്യയെന്നും വി ജോയി കൂട്ടിച്ചേര്‍ത്തു.
തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. വീടിന് പുറകിലുള്ള ഷെഡിലാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് മെസേജ് അടച്ച സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ, ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കൾക്കെതിരെയാണ് ആനന്ദിന്റെ കുറിപ്പ്. സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിന്റെ കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. അതേസമയം, ഇദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.


