തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനും പ്രചാരണത്തിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. സ്ഥാനാർത്ഥികൾ വോട്ടര്‍മാരുടെ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുത് . ഒരു ബൂത്തിൽ ഒരേസമയം 3 വോട്ടർമാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.
കോവിഡ് കാലത്ത് വോട്ടർമാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാന്‍ സ്ഥാനാർത്ഥികൾ ബുദ്ധിമുട്ടുമെന്ന് ഉറപ്പായി. ഭവനസന്ദർശനമെന്ന പേരില്‍ ഇനി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ കഴിയില്ല. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യർത്ഥിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സ്ഥാനാർത്ഥികൾക്ക് മാത്രമല്ല. പ്രവർത്തകർക്കും ഈ ചട്ടം ബാധകമാണ്. അഭ്യർത്ഥനയും വോട്ടർ സ്ലിപ്പും ഉൾപ്പടെയുള്ളവ പുറത്ത് വെക്കണം. രാഷ്ട്രീയപാർട്ടികൾക്ക് നൽകിയ കരട് നിർദ്ദേശത്തിലാണ് ഈ നിബന്ധനകൾ കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
പൊതുപ്രചാരണപരിപാടികള് നടത്താം, എന്നാല്‍ 5 പേരിൽ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങളും സംഘടിപ്പിക്കാം. പഴയത് പോലെ സ്ഥാനാർത്ഥിയെ മാലയിട്ട് സ്വീകരിക്കാൻ കഴിയില്ല.. പ്രചാരണത്തിന് സമൂഹ മാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. പത്രികാ സമർപ്പണസമയത്ത് അണികള്‍ കൂട്ടം കൂടി നില്ക്കാന് കഴിയില്ല. സ്ഥാനാർത്ഥിയുൾപ്പടെ 2 പേർ മാത്രമേ പാടൂള്ളു. പോളിംഗ് ബൂത്തിലും ചില നിർദ്ദേശങ്ങളുണ്ട്. ബൂത്തിൽ 4 വോട്ടർമാർവരെ ഒരേ സമയം കയറാമെന്നത് 3 ആയിചുരുക്കി. ഏജന്റുമാരായി ബൂത്തിൽ ആകെ 10 പേർ മാത്രമേ പാടുള്ളൂ എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ബൂത്തുകളിൽ സാനിറ്റൈസർ ഉൾപ്പടെയുള്ള സുരക്ഷ സംവിധാനം ഒരുക്കുന്നതിന് 5 കോടി രൂപ അധികമായി കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന സർക്കാരിന്റെ നിർദ്ദേശവും കമ്മീഷൻ ഈ ആഴ്ച പരിഗണിക്കും. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും.