
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ആഗോള മയക്കുമരുന്ന് വിരുദ്ധ നടപടികൾക്ക് രാജ്യത്തിന്റെ ശക്തമായ പിന്തുണയുമായുണ്ടെന്ന് ആഭ്യന്തര മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ ദേശീയ സമിതി ചെയർമാനുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാർഗനിർദേശപ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ തുടർനടപടികൾ പ്രകാരവും മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള അന്താരാഷ്ട്ര നടപടികളിൽ ബഹ്റൈൻ സജീവമായ പങ്ക് വഹിക്കുന്നുണ്ട്.
ദേശീയ നയത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിലെ 97% വിജയത്തെ അടിസ്ഥാനമാക്കി ബഹ്റൈൻ മയക്കുമരുന്ന് നിയന്ത്രണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2025 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 700ലധികം കേസുകൾ അധികൃതർ രജിസ്റ്റർ ചെയ്യുകയും 182 കിലോഗ്രാമിൽ കൂടുതൽ നിയമവിരുദ്ധ മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സംഭാവന നൽകുന്ന എല്ലാ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റിനും മന്ത്രി നന്ദി പറഞ്ഞു.
