തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ആശയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സിപിഐഎം പ്രാദേശിക നേതാക്കൾക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പ്. നേതാക്കൾ മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. നിരന്തര ചൂഷണത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നും ആശയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറും സിപിഐഎം പ്രവർത്തകയുമായ ആശയെ ഇന്നലെ രാത്രിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ സിപിഐഎം പാർട്ടി ഓഫീസിനായി വാങ്ങിയ വീട്ടിലായിരുന്നു ആശയുടെ മൃതദേഹം കണ്ടെത്തിയത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടിയോഗത്തിൽ ഇത് നിഷേധിച്ചതിനെ തുടർന്നുമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം. സിപിഐഎം പ്രാദേശിക നേതാക്കളായ രണ്ടു പേരാണ് തന്റെ ആത്മഹത്യക്ക് കാരണമെന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നത്.


