തിരുവനന്തപുരം: തേമ്പാമൂട്ടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ക്രൂര കൊലപാതകത്തിന് ശേഷവും കൊലചെയ്യപ്പെട്ടവരുടെ കുടുംബത്തിനെ അവഹേളിക്കുന്ന പ്രവണതയാണ് കോൺഗ്രസ് കാട്ടുന്നതെന്ന് എ. എ. റഹിം ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ആനക്കുടി ഷാനവാസ്, ആനാട് ജയൻ, പുരുഷോത്തൻ നായർ എന്നിവർ കൊലയാളി സംഘവുമായി ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട്. ഇവർ മുഖ്യപ്രതിയായ സജീവുമായി നേരിട്ട് ബന്ധം പുലർത്തിയിട്ടുണ്ട്. ആസൂത്രണം കൂടതൽ വ്യക്തമാണ്.
ഡിസിസി നേതാക്കൾക്കും പ്രതികളുമായി ബന്ധമുണ്ട്. കേസിൽ പിടിയിലായ ഉണ്ണിയെ ഇതുവരെ കോൺഗ്രസ് പുറത്താക്കിയിട്ടില്ല. കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റാണ് അയാൾ. മറ്റൊരു കൊലപാതക കേസിലും പ്രതിയാണിയാൾ . എന്തുകൊണ്ടാണ് ഉണ്ണിയെ പുറത്താക്കാത്തത്. കോൺഗ്രസ് നേരിട്ട് നടത്തിയ കൊലപാതകമായത് കൊണ്ടല്ലേ ഇതുവരെ നടപടി എടുക്കാത്തത്. പ്രതികളുടെ ഭാവിയിലെ നിയമസുരക്ഷകൂടി കോൺഗ്രസ് ഏറ്റെടുത്തതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിന് പിന്നിൽ അടൂർ പ്രകാശ് എം പിയാണ്. അതിന് വേണ്ടിയാണ് അന്വേഷണ സംഘത്തെ പഴിചാരുന്ന സമീപനം അവർ എടുക്കുന്നത്. ഇരട്ടകൊലപാതകത്തെ തുടർന്ന് നടത്തുന്ന വ്യാജ പ്രചരണങ്ങൾക്ക് എതിരെ നിയമ നടപടി എടുക്കുമെന്നും റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.