
കൽപ്പറ്റ: വയനാട്ടിലെ ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്നതിനു പിന്നാലെ വായ്പാ ഇ.എം.ഐ. പിടിച്ച സംഭവത്തില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ ഗ്രാമീൺ ബാങ്കിന്റെ റീജിയണല്‍ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതോടെ സ്ഥലത്ത് വന്‍ തോതില്‍ പോലീസ് സംഘത്തെ വിന്യസിച്ചു. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം യൂത്ത് ലീഗ്, യുവമോര്‍ച്ച അടക്കമുള്ള സംഘടനകളാണ് ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ദുരിത ബാധിതരുടെ പണം അക്കൗണ്ടില്‍നിന്ന് പിടിച്ച ബാങ്ക് മാനേജര്‍ മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ബാങ്കിനെതിരെ കാമ്പയിന് നടത്തും. പൊതുസമൂഹത്തോട് ബാങ്കിന് കടപ്പാടില്ലേയെന്ന് ഡി.വൈ.എഫ്.ഐ. ചോദിച്ചു. പ്രശ്നം പൂര്‍ണമായി പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ സകല ബ്രാഞ്ചുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.

