കൊച്ചി: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ നവവധു ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായ സംഭവത്തിൽ അന്വേഷണോദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ചിനോ സി.ബി.ഐക്കോ അന്വേഷണം കൈമാറണമെന്നുമാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് നിർദേശം.
കഴിഞ്ഞ മെയ് രണ്ടിനാണ് വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗർ സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം നടന്നത്. ആറാം ദിവസം മുതൽ ക്രൂരമർദനമാരംഭിച്ചെന്ന് യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. വിവാഹസമയത്ത് 50 പവൻ സ്വർണം നൽകിയെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മർദനം. സൗന്ദര്യം കുറഞ്ഞുപോയെന്നു പറഞ്ഞും സുഹൃത്തുക്കളുടെ പേരു പറഞ്ഞും മർദിച്ചു. പരുക്കേറ്റ യുവതിയെ ഭർതൃവീട്ടുകാർ നാലു തവണ ആശുപത്രിയിൽ കൊണ്ടുപോയി. മർദനവിവരം പുറത്തു പറഞ്ഞാൽ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഫായിസ് ലഹരിക്ക് അടിമയാണെന്നും പരാതിയിലുണ്ട്.
സ്വന്തം വീട്ടുകാരെ വിളിച്ചുപറഞ്ഞപ്പോൾ അവരെത്തി. അടിവയറ്റിലും നട്ടെല്ലിനുമുൾപ്പെടെ ശരീരമാകെ പരിക്കേറ്റ അവസ്ഥയിലായിരുന്നു യുവതി. അടിയേറ്റ് ഒരു ചെവിയുടെ കേൾവിശക്തി കുറഞ്ഞു. മെയ് 22ന് സ്വന്തം വീട്ടിലേക്കു മടങ്ങി. ഫായിസ്, മാതാവ് സീനത്ത്, പിതാവ് സൈതലവി എന്നിവർക്കെതിരെ 23ന് മലപ്പുറം വനിതാ സ്റ്റേഷനിൽ പരാതി നൽകി. നിസ്സാര വകുപ്പുകളാണ് പോലീസ് ചുമത്തിയതെന്ന് യുവതി പറയുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് തുടർപരാതി നൽകിയപ്പോഴാണ് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയത്. ഇതിനിടയിൽ ഫായിസും മാതാപിതാക്കളും മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി.
സീനത്തിനു പിന്നീട് ഹൈക്കോടതിയിൽനിന്ന് അറസ്റ്റിന് സംരക്ഷണം ലഭിച്ചു. ഫായിസും സൈതലവിയും ഒളിവിൽ പോയി. ഫായിസ് വിദേശത്തേക്കു കടന്നെന്ന് യുവതിയുടെ വീട്ടുകാർ പറയുന്നു. പ്രതികളുടെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റ് ചെയ്യന്നതടക്കമുള്ള നടപടികളിലേക്കു പോലീസ് കടന്നില്ല. തുടക്കം മുതൽ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും യുവതി പറയുന്നു.