കോഴിക്കോട്: സി.പി.എം. കുന്ദമംഗലം ഏരിയാ സെക്രട്ടറി പി. ഷൈപു പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറ്റൊരു അനുഭാവിയെ ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചു എന്നു പറഞ്ഞാണ് ഏരിയാ സെക്രട്ടറിയുടെ ഭീഷണി. ഷൈപു ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ പരസ്യപ്പെടുത്തണമെന്നു ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ. തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചുപൊട്ടിക്കുമെന്നാണു മോഹനനു നേരെയുള്ള ഭീഷണി. ”പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അവിടെ വന്ന് ഞാൻ അടിക്കും. ഞാനാരാണെന്ന് അപ്പോൾ നിനക്കറിയാം” – എന്നാണ് ഫോണിൽ പറയുന്നത്.
അടിച്ചു കണ്ണ് പൊട്ടിക്കുമെന്നാണ് ബാലകൃഷ്ണനു നേരെയുള്ള ഭീഷണിയും. ബാലകൃഷ്ണനും ഷൈപുവും തമ്മിലുള്ള വാക്കുതർക്കത്തിൻ്റെ വിഡിയോയാണ് പ്രചരിക്കുന്നത്.
ഒരു പേടിയുമില്ലെന്നാണ് ഭീഷണിക്ക് ബാലകൃഷ്ണൻ്റെ മറുപടി. ”നിങ്ങൾക്കെന്നെ കൊല്ലാം. കൊന്നാൽ അന്നുതന്നെ മറുപടി ഉണ്ടാകും. എനിക്ക് 73 വയസ്സായി ഇനി ജീവിക്കണമെന്നില്ല. പണം കക്കാനും മോഷ്ടിക്കാനും നീയൊക്കെ ഇന്നല്ലേ നേതാവായത്” എന്നും വിഡിയോയിൽ ചോദിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നറിയുന്നു. തർക്കത്തിനിടയിൽ സാമ്പത്തികാരോപണങ്ങൾ ഉയരുന്നുണ്ട്.