കോഴിക്കോട്: പി.എസ്.സി. കോഴ വിവാദത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആരോപണവിധേയനായ സി.പി.എം. നേതാവ് പ്രമോദ് കോട്ടൂളി. പാർട്ടി നേതൃത്വം ഇതേപ്പറ്റി ഒന്നും ചോദിച്ചിട്ടില്ലെന്ന് പ്രമോദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണ കമ്മീഷൻ ഉണ്ടായിട്ടില്ല. ആരോപണമുയർന്നപ്പോൾ എന്താണ് സംഭവമെന്ന് പാർട്ടി ചോദിച്ചു. അത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. സത്യമേ പറയൂ. അറിയാത്ത കാര്യത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണമുയർന്നപ്പോൾ തന്നെ പ്രമോദ് ഇക്കാര്യം നിഷേധിച്ചിരുന്നു. കോഴ വാങ്ങിയെന്ന ഒരു പരാതിയും തനിക്കെതിരെ നിലവിലില്ലെന്നും പറഞ്ഞിരുന്നു. പാർട്ടി ഇക്കാര്യത്തിൽ ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. തനിക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും പ്രമോദ് വ്യക്തമാക്കിയിരുന്നു.
ആരോപണത്തെക്കുറിച്ച് യാതൊരറിവുല്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനനും പറഞ്ഞു. എല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന കോലാഹലം മാത്രമാണ്. മന്ത്രി മുഹമ്മദ് റിയാസിനെയും പാർട്ടിയെയും സർക്കാരിനെയും കരിവാരിത്തേക്കാനാണ് മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നീക്കം. അതിനെയെല്ലാം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോമിയോ ഡോക്ടർക്ക് പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പരാതി ഉയർന്നതോടെ പാർട്ടി അന്വേഷണം നടത്തിയിരുന്നു. സംഭവം വിവാദമാകുന്നതിനുമുമ്പ് പണം തിരികെ നൽകി ഒതുക്കിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.