തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവില്‍ നവീകരണത്തിന് സംഭാവനയായി ലഭിച്ചത് 7 കിലോ സ്വര്‍ണം. നിര്‍മാണം ഉടന്‍ പുനരാരംഭിക്കും. സ്വര്‍ണ വില റെക്കോര്‍ഡിൽ നിൽക്കുമ്പോഴും ഭക്തര്‍ സംഭാവനയായി നല്‍കിയതാണ് ഇത്.
സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്ര നവീകരണം ആരംഭിച്ചത് . ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ശ്രീകോവില്‍ സ്വര്‍ണം പൂശുന്നത്. ഏഴ് അടുക്കുകളായി സ്വര്‍ണം പൂശാന്‍ 18 കിലോ സ്വര്‍ണം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. തഞ്ചാവൂരില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് പണി നടത്തുന്നത്.
നവീകരണത്തിന് ആവശ്യമുള്ള സ്വര്‍ണം മുഴുവന്‍ സംഭാവനയായി സ്വീകരിക്കാനാണ് തീരുമാനം. ഇതില്‍ കുറവു വന്നാല്‍ അടുക്കുകളുടെ എണ്ണം കുറയ്ക്കും. ഇതിനകം തന്നെ രണ്ട് താഴികക്കുടങ്ങള്‍ പൂര്‍ണമായി സ്വര്‍ണം പൂശി കഴിഞ്ഞു. 410 ഗ്രാം (51.25 പവന്) വീതം സ്വര്‍ണമാണ് ഓരോ താഴികക്കുടങ്ങളിലും ഉപയോഗിച്ചത്. ഇനി ഒരു താഴികക്കുടം സ്വര്‍ണം പൂശാനായി അവശേഷിക്കുന്നുണ്ട്.