തിരുവനന്തപുരം: നിയമസഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം. ചോദ്യോത്തരവേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. നിയമസഭയിലെ തർക്കത്തിൽ സമയവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. സഭയിൽ ഒരു ചർച്ചയും നടന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് മോദിയുടെ അതേ മനോഭാവമാണ് പിണറായിക്കുമെന്നും വിമർശിച്ചു.
സ്പീക്കർ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് സഭാ നടപടികളുമായി സഹകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും സഭ തുടക്കത്തിലെ പ്രക്ഷുബ്ധമായിരുന്നു. പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണനും സതീശനുമായി ഫോണിൽ സംസാരിച്ചു. എന്നാൽ ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമുണ്ടാകുന്നതുവരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്ലക്കാർഡുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പോലീസിനെ അയച്ച മോദിയുടെ നടപടിയുടെ തുടർച്ചയാണ് കേരളത്തിലെന്നും വിഡി സതീശൻ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിനിടയിലും സഭയിൽ ചോദ്യോത്തരവേള തുടർന്നു.
ചെയറിന് മുന്നിൽ ബഹളമുണ്ടാക്കരുതെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾക്കാണ് മറുപടി പറയുന്നതെന്നും സ്പീക്കർ പ്രതിപക്ഷത്തോട് പറഞ്ഞു.