കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരിൽ നിന്ന് കാണാതായ പ്രവാസി യുവാവ് ദീപക്കിനെ ഗോവയിലെ പനാജിയിൽ കണ്ടെത്തി. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റേതെന്ന് കരുതി സംസ്കരിച്ചിരുന്നു.
ജൂൺ ഏഴിനാണ് ദീപക്കിനെ മേപ്പയ്യൂരിലെ വീട്ടിൽ നിന്ന് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് മേപ്പയ്യൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പിന്നീട് ജൂലൈ 17ന് ദീപക്കിന്റേതെന്ന് തോന്നുന്ന മൃതദേഹം കൊയിലാണ്ടി തീരത്ത് കണ്ടിരുന്നു. ദീപക്കിന്റേതാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു. ചിലർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. പരിശോധനയിൽ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റേതാണെന്ന് കണ്ടെത്തി. ഇതോടെ ദീപക്കിനായി തിരച്ചിൽ ഊർജിതമാക്കി.
ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ ദീപക് ഗോവയിലുണ്ടെന്ന് കണ്ടെത്തി. ദീപക്കിന്റെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും ഗോവ പൊലീസിന് കൈമാറിയിരുന്നു. ദീപക്കിനെ പിന്നീട് ഗോവയിലെ മഡ്ഗാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപക്കിൽ നിന്ന് തിരിച്ചറിയൽ കാർഡ് ലഭിച്ചതായി മഡ്ഗാവ് പൊലീസ് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ദീപക്കിനെ തിരികെ കൊണ്ടുവരാനായി അന്വേഷണ സംഘം ഗോവയിലെത്തി.