ടെഹ്റാന്: ഇറാനിൽ ഇരട്ട സ്ഫോടനത്തിൽ 81 പേർ കൊല്ലപ്പെട്ടു. ഇറാന്റെ മുന്‍സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലാണ് സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ്. സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് ചില ഇറാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ സ്ഫോടനം പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 2:50- ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്. ഇറാൻ സേന തലവനായിരുന്ന ഖാസിം സുലൈമാനി 2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഡ്രോൺ ആക്രമണത്തില്‍ അദ്ദേഹത്തെ കൊന്നത് തങ്ങളാണെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു.