ന്യൂഡൽഹി: ഇന്ത്യയിൽ ആകെ 415 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 114 പേർ രോഗമുക്തി നേടി . ഇതിൽ 121 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 17 സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗംകണ്ടെത്തിയത്. 108 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 79 കേസുകളും ഗുജറാത്തിൽ 43 ഉം തെലങ്കാനയിൽ 38 ഉം തമിഴ്നാട്ടിൽ 34 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊന്നും ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കേരളത്തിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 37 ആയിട്ടുണ്ട്. കേരളത്തിലെയും മിസോറാമിലെയും കോവിഡ് കണക്കുകൾ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധന വർധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിനേഷനും കോവിഡ് പ്രോട്ടോക്കോളും കൃത്യമായിരിക്കണം. മൂന്നാം തരംഗത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചു.18 ലക്ഷം ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കി.മൂന്നാം തരംഗം വന്നാലും മെഡിക്കൽ ഓക്സിജന്റെ ക്ഷാമം ഉണ്ടാവില്ല. ഒമിക്രോൺ അതിവേഗത്തിലാണ് വ്യാപിക്കുന്നത്. 89 ശതമാനം ആളുകൾ രാജ്യത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 61 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ബൂസ്റ്റർ ഡോസ് നൽകിയത് കൊണ്ട് മാത്രം ഒമിക്രോണിനെ പ്രതിരോധിക്കാനാവില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് മഹാരാഷ്ട്രയിൽ രാത്രി 9 മുതൽ രാവിലെ 6 വരെ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആരാധനാലയങ്ങൾ തുറന്നിടാൻ ഡൽഹി അനുവദിച്ചെങ്കിലും ഹരിയാനയും ഡൽഹിയും ഈ ക്രിസ്മസിന് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
