തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ രോഗവ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ ഏഴായിരം കടക്കുകയാണ് പ്രതിദിന രോഗികളുടെ എണ്ണം. അതിനൊപ്പം ആശങ്കപ്പെടുത്തുന്ന മറ്റൊരു കണക്ക് കൂടി ഇപ്പോൾ പുറത്തുവരുന്നുണ്ട്. സംസ്ഥാനത്ത് സെപ്റ്റംബറിൽ മാത്രം കൊറോണ മൂലം ജീവൻ നഷ്ടമായത് 400 പേർക്കാണ്. ഇതുവരെ ആകെ 719 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
നേരത്തെ സംസ്ഥാനത്തെ കൊറോണ മരണത്തിന്റെ പ്രതിദിന ശരാശരി അഞ്ച് ആയിരുന്നെങ്കിൽ ഇപ്പോഴത് 20 ആയി ഉയർന്നു. ഈ മാസം രണ്ടിന് 300 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ, പിന്നീടുള്ള 28 ദിവസം കൊണ്ട് നാനൂറ് പേരുടെ ജീവനാണ് കൊറോണ അപഹരിച്ചത്. ഇന്നലെ മാത്രം 22 മരണം റിപ്പോർട്ട് ചെയ്തതോടെ കൊറോണ മരണം 700 പിന്നിട്ടു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക
കേരളത്തിൽ 0.39 ശതമാനം ആണ് മരണനിരക്ക്. ഇത് കൂടാതെ നോക്കുകയെന്നത് ശ്രമകരമാണ്. കൊറോണ വ്യാപനം നിയന്ത്രണാതീതമായതോടെ ഇപ്പോൾ മരണനിരക്ക് പിടിച്ചുനിർത്താനുള്ള തത്രപ്പാടിലാണ് ആരോഗ്യവകുപ്പ്. നേരത്തെ പ്രായം ചെന്നവരിൽ ആയിരുന്നു മരണനിരക്ക് കൂടുതലെങ്കിലും ഇപ്പോഴത് യുവാക്കളിലേക്കും വ്യാപിച്ചിട്ടുണ്ട്. കൊറോണ ബാധിക്കുന്നവരിൽ 20നും 40നും ഇടയിലുള്ളവരിൽ മരണനിരക്ക് കൂടുതലാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ കഴിഞ്ഞ ദിവസം പറഞ്ഞതും ഇതും കൂടി കണക്കിലെടുത്താണ്.
റിവേഴ്സ് ക്വാറന്റൈനിന്റെ ഭാഗമായി സർക്കാർ നടത്തിയ കണക്കെടുപ്പിൽ 42.49 ലക്ഷം വൃദ്ധരുടെ വിവരങ്ങൾ സമാഹരിച്ചിരുന്നു. ഇതിൽ 59 ശതമാനവും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണ്. 10 ശതമാനം പേർ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശരോഗങ്ങൾ, അർബുദം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണ്. നിലവിൽ കൊറോണ മൂലം മരിച്ചവരിൽ 80 ശതമാനവും മറ്റ് അസുഖങ്ങളുള്ളവരാണ്.