
കാസർകോട്: ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമ പെൻഷൻ വിതരണം നവംബർ മുതൽ ആരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യും. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സർക്കാരിന്റെ പ്രഖ്യാപനങ്ങളെ ആശാ വർക്കർമാർ അംഗീകരിച്ചതിൽ സന്തോഷമെന്ന് മന്ത്രി പറഞ്ഞു. ആശമാർക്ക് കൂടുതൽ സഹായം നൽകുന്നത് കേരളമാണ്. സമരം ചെയ്യുന്നവരോട് ദേഷ്യമില്ല. കേന്ദ്രസർക്കാർ പണം തരാത്തതാണ് പ്രശ്നം. മൂന്ന് വർഷം മുൻപ് തന്നെ ആശമാരുടെ ഓണറേറിയത്തിൻ്റെ കാര്യത്തിൽ കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ട്. സമരം കണ്ടിട്ടാണ് ഓണറേറിയം വർധിപ്പിച്ചതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ അങ്ങനെ തന്നെ വിചിരിച്ചോട്ടെയെന്നും മന്ത്രി പറഞ്ഞു.
അതിദാരിദ്ര്യ നിർമാർജന പദ്ധതി ആന്റണി സർക്കാരിൻ്റെ പദ്ധതിയെന്ന പ്രതിപക്ഷവാദം തെറ്റാണെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ഇങ്ങനെയൊരു പദ്ധതി യുഡിഎഫ് സർക്കാർ നടപ്പിലാക്കിയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. എല്ലാ പദ്ധതികളും പോലെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയും സുതാര്യമാണ്. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 
