
ദില്ലി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. കമ്മീഷന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. 18 വയസ് പൂർത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വോട്ടർ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്‍ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല എന്ന് അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ വരെയാണ് സമയം. എല്ലാ രാഷ്ട്രീയ പാർടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയപാർട്ടികൾ കൂടി സഹകരിക്കണം. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലൈവൽ ഓഫീസർമാരും ചേർന്നു നടപടികൾ വേഗത്തിലാക്കണം. പരിഭ്രാന്തി പടർത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ബീഹാറിലെ 7 കോടിയിലധികം വോട്ടർമാർ കമ്മീഷൻറെ കൂടെ നില്‍ക്കുന്നുണ്ട്. എന്നാല്‍ വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുന്നു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ർശിച്ചു.
എത്ര പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നത്. ആരോപണങ്ങൾ നടത്തുന്നതിന് ചില വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. അവർക്കെതിരെ കള്ള ആരോപണം ഉന്നയിച്ചു. കേരളത്തിലുൾപ്പെടെ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടിംഗ് നടക്കുന്ന ദിവസം മുതൽ ഫലപ്രഖ്യാപനം പൂർത്തിയായതിനുശേഷവും പരാതിയുമായി കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തു കൊണ്ട് ഹർജി നല്‍കിയില്ല? ഇത് ഒന്നും ചെയ്യാതെ ഇത്ര നാളുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്ന് കമ്മീഷന് ചോദിച്ചു. കൂടാതെ കേരളത്തിലാകട്ടെ കർണാടകയിലാകട്ടെ ഉയരുന്ന പരാതികളിൽ കഴമ്പില്ലെന്ന് കമ്മീഷന് പറയുന്നു.
കർണാടകയിലെ ഒരു നിയമസഭ സീറ്റിലെ ക്രമക്കേടുകളെ കുറിച്ച് രാഹുൽ ഗാന്ധി വാർത്തസമ്മേളനം നടത്തി പരാതി ഉന്നയിച്ചത് പത്തു ദിവസം മുമ്പാണ്. രേഖാമൂലം പരാതി നല്കിയാൽ അന്വേഷിക്കാം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിലപാട്. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷൻ പ്രതികരണത്തിന് തയ്യാറായത്. ബിജെപി നേതാവ് അനുരാഗ് താക്കൂറും പ്രതിപക്ഷം വോട്ടർപട്ടിക ക്രമക്കേട് നടത്തി എന്ന ആരോപണം ഉന്നയിച്ചു. തൃശൂരിലെ അടക്കം വിവാദങ്ങളും ദേശീയതലത്തിൽ ചർച്ചയായി. വോട്ടർപട്ടികയിൽ അപാകതയുണ്ടെന്ന് പരോക്ഷമായി സമ്മതിക്കുന്ന വാർത്താക്കുറിപ്പാണ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾക്ക് നല്‍കിയത്. എന്നാൽ വോട്ടർപട്ടികയിൽ അപാകതയുണ്ടെങ്കിൽ അത് യഥാസമയം രാഷ്ട്രീയപാർട്ടികൾ ചൂണ്ടിക്കാട്ടേണ്ടതായിരുന്നു എന്നും കമ്മീഷൻ വിശദീകരിക്കുന്നു. സുതാര്യത ഉറപ്പാക്കാനുള്ള ബാധ്യത കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ മേൽ കെട്ടിവയ്ക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഡിജിറ്റൽ വോട്ടർപട്ടിക രാഷ്ട്രീയപാർട്ടികൾക്ക് നല്‍കാറുണ്ട് എന്നാണ് കമ്മീഷൻറെ വിശദീകരണം. സർച്ച് ഓപ്ശൻ ഉള്ള പട്ടികയല്ല നല്‍കുന്നതെന്ന് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചു.
