ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉൾപ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് സ്കൂളുകളിലും ആശുപത്രികളിലും ജോലിചെയ്യുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാക്കി. ഗവർണർ ജെ ബി പ്രിറ്റ്സ്കർ ആണ് ഇതുസംബന്ധിച്ച നിർദേശം അറിയിച്ചത്. വർധിച്ചുവരുന്ന കോവിഡ് ബാധിതരുടെ എണ്ണവും അതിവേഗത്തിൽ വ്യാപിക്കുന്ന ഡെൽറ്റാ വേരിയന്റുമാണ് ഈ നിർബന്ധിത വാക്സിനേഷൻ തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചത് എന്ന് അദ്ദേഹം അറിയിച്ചു.
ഈ പുതിയ തീരുമാന പ്രകാരം ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് ആശുപത്രികളിലും നേഴ്സിങ്ങ് ഹോമുകളിലും ജോലിചെയ്യുന്നവരെയും സ്കൂളുകളിലും കോളേജുകളിലും ജോലിചെയ്യുന്നവരെയും കോളേജ് വിദ്യാർത്ഥികളെയും ഈ നിർബന്ധിത വാക്സിനേഷൻ തീരുമാനാം ബാധിക്കും.സെപ്റ്റംബർ 5 ഓടെ രണ്ടു ഡോസുകളിലായി കൊടുക്കപെടുന്ന വാക്സിന്റെ ആദ്യ ഡോസും 30 ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ഡോസും സ്വീകരിക്കണം എന്നാണ് പുതിയ നിർദേശത്തിൽ അറിയിച്ചിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാലോ മതപരമായ കാരണങ്ങളാലോ വാക്സിൻ സ്വീകരിക്കുവാൻ സാധിക്കാത്തവർക്ക് പ്രതിവാര കോവിഡ് ടെസ്റ്റടക്കം കർശനമായ നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ മാസാദ്യം കുക്ക് കൗണ്ടി ബോർഡ് പ്രസിഡണ്ട് ടോണി പ്രെക്വിങ്കിൾ കുക്ക് കൗണ്ടി ജീവനക്കാർക്കാരുടെ നിർബന്ധിത വാക്സിനേഷൻ സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചിടുന്നു. ഒക്ടോബർ പകുതിയോടെ വാക്സിൻ സ്വീകരിക്കത്തക്ക വിധത്തിലാണ് കൂക്ക് കൗണ്ടി നിർദേശങ്ങൾ. ചിക്കാഗോ നഗരത്തിന്റെ ജീവനക്കാർ ഈ ശൈത്യകാലത്തിന് മുൻപായി വാക്സിനേഷൻ സ്വീകരിക്കണം എന്ന നിർദേശം ചിക്കാഗോ മേയർ ലോറി ലൈറ്റ്ഫൂട്ട് പുറത്തിറക്കിയിട്ടുണ്ട്.
ഇല്ലിനോയി സംസ്ഥാനത്ത് 4127 പുതിയ രോഗബാധിതരാണ് ഓഗസ്റ്റ് 28 ലെ കണക്കനുസരിച്ച് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഏഴുമാസത്തെ കണക്കനുസരിച്ച് ഏറ്റവും വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച 18 പേരുകൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ഇല്ലിനോയി സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരെടെ എണ്ണം 26472 ആയി. ചിക്കാഗോ നാഗരാധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ജാഗ്രതാ ലിസ്റ്റിൽ മേരിലാൻഡ്, സൗത്ത് ഡക്കോട്ട, നെബ്രാസ്ക, കൊളറാഡോ സംസ്ഥാനങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ 50 ൽ 43 സംസ്ഥാനങ്ങളും ഈ ലിസ്റ്റിൽ ഉൾപെട്ടുകഴിഞ്ഞു. ഡെൽറ്റാ വേരിയന്റിന്റെ വ്യാപനവും വാക്സിനേഷൻ സ്വീകരിക്കാത്തവർ വാക്സിൻ സ്വീകരിച്ചവർക്ക് നൽകിയിട്ടുള്ള ഇളവുകൾ ദുരുപയോഗം ചെയ്യുന്നതും രോഗബാധിതരുടെ വർദ്ധനയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നു എന്നാണ് കരുതപ്പെടുന്നത്.
റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ
