ന്യൂഡൽഹി: ചമോലി പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് സർക്കാരും ദുരന്തത്തിനിരയായവർക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചു.
അതേസമയം ഉത്തരാഖണ്ഡിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇതുവരെ ഏഴോളം പേർ ദുരന്തത്തിൽ മരണപ്പെട്ടെന്നും 170 ഓളം പേരെ കാണാതായതായെന്നുമാണ് സംസ്ഥാന ദുരന്ത നിവാരണ സേന വ്യക്തമാക്കുന്നത്. തപോവൻ ടണലിൽ കുടുങ്ങി കിടന്ന 16 ഓളം പേരെ ഐടിബിപി രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ടണലിൽ 30 ഓളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഐടിബിപി അറിയിച്ചു.