
ബീജിംഗ്: എച്ച്1- ബി വിസ നിയമങ്ങളില്‍ അമേരിക്ക വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ തന്ത്രപരമായ നീക്കവുമായി ചൈന. എച്ച് 1 ബി വിസയ്ക്ക് ബദലെന്നോണം ചൈന പുതിയ ‘കെ വിസ’ അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിലെ യുവ, കഴിവുള്ള പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനായാണ് പുതിയ പ്രഖ്യാപനം. 2025 ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. രാജ്യത്തെ കുടിയേറ്റ നയങ്ങളിലും ഇത് മാറ്റങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോക രാജ്യങ്ങൾ തൊഴിൽ വിസ നിയമങ്ങൾ കർശനമാക്കുന്ന സമയത്താണ് അമേരിക്കയുടെ എച്ച്-1ബിയുടെ ‘ചൈനീസ് പതിപ്പ്’ എന്ന് നിരീക്ഷകര്‍ വിശേഷിപ്പിക്കുന്ന കെ വിസ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ എച്ച്-1ബി അപേക്ഷകൾക്ക് അമേരിക്ക 100,000 യുഎസ് ഡോളർ വാർഷിക ഫീസ് പ്രഖ്യാപിച്ചത് ഇന്ത്യൻ ടെക്, ഐടി കമ്പനികൾക്കും പ്രൊഫഷണലുകൾക്കുമിടയിൽ വലിയ ആശങ്കയാണുണ്ടാക്കിയത്. ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചൈന ഈ അവസരം മുതലെടുക്കാനായി വിസ റൂട്ട് ലളിതമാക്കി. വിദേശ പ്രൊഫഷണലുകളെ, പ്രത്യേകിച്ച് ദക്ഷിണേഷ്യയിൽ നിന്നുള്ളവരെ ആകർഷിക്കുന്നതിനുള്ള ഒരു തന്ത്രപരമായ നടപടിയായാണ് ഇതിനെ കണക്കാക്കുന്നത്.
നിലവിൽ 12 വിസ വിഭാഗങ്ങളാണ് ചൈനയിലുള്ളത്. ഇവയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കെ വിസയ്ക്ക് സവിശേഷതകൾ ഏറെയാണ്. ഒന്നിലധികം എൻട്രികൾ, ദൈർഘ്യമേറിയ വിസ സാധുത, നീണ്ട താമസ കാലയളവ് എന്നിവ കെ വിസയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശിയായ അപേക്ഷകനെ പ്രാദേശിക ചൈനീസ് കമ്പനിയോ തൊഴിലുടമയോ സ്പോണ്സര് ചെയ്യേണ്ടതില്ല എന്നതാണ് കെ വിസയുടെ പ്രധാന ആകര്‍ഷണം. പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവയാണ് പ്രധാനമായും കണക്കാക്കുക.
