
പട്ന: ബിഹാറിൽ പുതിയതായി നിർമിച്ച റോഡിന് നടുവിൽ നിറയെ മരങ്ങൾ. തലസ്ഥാനമായ പട്നയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ജെഹനാബാദിലാണ് മരങ്ങൾ മുറിച്ച് മാറ്റാതെ റോഡ് വീതി കൂട്ടിയത്. 100 കോടി രൂപ ചെലവഴിച്ചാണ് റോഡ് വീതി കൂട്ടൽ പദ്ധതി പൂർത്തിയാക്കിയത്. എന്നാൽ, മരങ്ങൾ മുറിച്ചുമാറ്റാത്തതോടെ യാത്രികർ ഭീഷണി നേരിടുകയാണ്. പട്ന-ഗയ പ്രധാന റോഡിലെ ജെഹനാബാദിൽ, 7.48 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ മധ്യത്തിൽ മരങ്ങൾ ഉയർന്നു നിൽക്കുന്നതിനാൽ യാത്രക്കാർ അപകടങ്ങളിൽപ്പെടുന്നു.
ജില്ലാ ഭരണകൂടം 100 കോടി രൂപയുടെ റോഡ് വീതി കൂട്ടൽ പദ്ധതി ഏറ്റെടുത്തപ്പോൾ, മരങ്ങൾ മുറിക്കാൻ അനുമതി തേടി വനം വകുപ്പിനെ സമീപിച്ചു. എന്നാൽ വനംവകുപ്പ് ആവശ്യം നിരസിച്ചു. മരങ്ങൾ മുറിച്ചുമാറ്റിയാൽ പകരമായി, 14 ഹെക്ടർ നഷ്ടപരിഹാരം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ജില്ലാ ഭരണകൂടം നിരസിച്ചു. തുടർന്നാണ് മരങ്ങൾ മുറിയ്ക്കാതെ റോഡ് വീതികൂട്ടിയത്.
റോഡിന്റെ മധ്യഭാഗത്തായി മരങ്ങൾ നിൽക്കുന്നതിനാൽ നിരവധി അപകടങ്ങൾ ഇതിനകം സംഭവിച്ചിട്ടുണ്ടെന്ന് ഒരു വഴിയാത്രക്കാരൻ പറഞ്ഞു. മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ ഭരണകൂടം ഒരു നടപടിയും സ്വീകരിക്കുന്നില്ല. നേരത്തെ മധ്യപ്രദേശില്‍ നിര്‍മിച്ച 90 ഡിഗ്രി റെയില്‍വേ മേല്‍പ്പാലവും വിവാദമായിരുന്നു. തുടര്‍ന്ന് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു.
