
മനാമ: ബുത്തൂർ അൽ ബഹ്റൈൻ (ബഹ്റൈൻ സീഡ്സ്) കാമ്പയിൻ വിജയകരമായി സമാപിച്ചതായി ബഹ്റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ മുനിസിപ്പാലിറ്റീസ് കാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ അറിയിച്ചു.

യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെൻ്റ് പ്രോഗ്രാം (യു.എൻ-ഹാബിറ്റാറ്റ്), ഫുഡ് ആന്റ് അഗ്രിക്കൾചറൽ ഓർഗനൈസേഷൻ (എഫ്.എ.ഒ), നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രിക്കൾചറൽ ഡവലപ്മെൻ്റ് (എൻ.ഐ.എ.ഡി) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടത്തിയത്. മൂന്ന് മാസത്തെ കാമ്പയിൻ ഹരിത ഇടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബഹ്റൈൻ്റെ ദേശീയ വനവൽക്കരണ പദ്ധതിക്ക് ഊർജം പകരുകയും ചെയ്തു.

2024 ഒക്ടോബറിൽ ആരംഭിച്ചതിനുശേഷം, കാമ്പയിനിൻ്റെ ട്രക്ക് ബഹ്റൈനിലുടനീളം 57ലധികം സൈറ്റുകൾ സന്ദർശിച്ചു. ജനങ്ങൾക്ക് 13,000ത്തിലധികം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സുസ്ഥിര നഗര രീതികളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്തു. പാരിസ്ഥിതിക ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് 2035ഓടെ ബഹ്റൈനിലെ മരങ്ങളുടെ എണ്ണം 3.6 ദശലക്ഷമായി ഇരട്ടിയാക്കുകയാണ് കാമ്പയിൻ്റെ ലക്ഷ്യം.
