
കണ്ണൂർ: ഇളം കള്ള് നല്ലരീതിയിൽ കൊടുത്താൽ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ട്. അതിൽപ്പെട്ടതാണ് കേരളത്തിന് കള്ള്.
പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രവും കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ചെത്തിക്കഴിഞ്ഞ ഉടനെയുള്ള നാടൻ കള്ള് ലഭ്യമാക്കുക എന്നാണ് മദ്യനയത്തിൽ തീരുമാനിച്ചത്. ”ചെത്തിക്കഴിഞ്ഞ് ഉടനെയുള്ള കള്ള്… അതിനെക്കുറിച്ച് അറിയാവുന്നവർക്കെല്ലാം അറിയാം, അത് ലഹരിമൂത്തതായിരിക്കില്ല. നല്ലരീതിയിൽ കൊടുത്താൽ അത് ഏറ്റവും പോഷക സമൃദ്ധമായ ഒന്നായിരിക്കും” – മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യനയം പ്രഖ്യാപിച്ചപ്പോൾ ചിലർ ചില ന്യായങ്ങൾ പറഞ്ഞു. ആ ന്യായങ്ങളൊക്കെ പിന്നെ ആലോചിക്കേണ്ടതാണ്. നയത്തിൽ അതെല്ലാം പറയേണ്ട കാര്യമില്ല. നയം നടപ്പാക്കുമ്പോഴാണ് അതിൽ എന്തെല്ലാം കരുതലും നടപടികളും വേണമെന്ന് ആലോചിക്കേണ്ടത്. കള്ള് മദ്യമല്ലെന്നും പോഷകാഹാര വസ്തുവാണെന്നും കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും പറഞ്ഞിരുന്നു

