പത്തനംതിട്ട: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ. അന്വേഷണം തടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് നല്കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അത്തരം കാര്യങ്ങളൊക്കെ അവരുടെ കമ്പനി നോക്കിക്കൊള്ളും. പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമേ താന്‍ മുമ്പ് പ്രതികരിച്ചിട്ടുള്ളൂ എന്നും ഗോവിന്ദന് പറഞ്ഞു.
വീണാ വിജയന്റെ ഐ.ടി. കമ്പനിയുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചാരണമെന്നും കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നമായിരുന്നു വിവാദം ഉയർന്നപ്പോൾ എം.വി. ഗോവിന്ദൻ പറഞ്ഞത്. ഡി.വൈ.എഫ്.ഐ. എടക്കാട് ബ്ലോക്ക് കമ്മറ്റി എളയാവൂരിൽ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന് നല്കിയ ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം.