
പൂനെ: ഓഫീസ് പാർക്കിംഗിൽ സഹപ്രവർത്തകയെ യുവാവ് കറിക്കത്തികൊണ്ട് കുത്തികൊന്നു.പൂനെയിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.യേറവാഡയിലെ ഡബ്ള്യു എൻ എസ് ഗ്ളോബൽ എന്ന ബിപിഒയിലെ ജീവനക്കാരിയായ ശുഭദ കഡോരെയാണ് (28) കൊല്ലപ്പെട്ടത്.സംഭവത്തിൽ കമ്പനിയിലെ അക്കൗണ്ടന്റായ കൃഷ്ണ കനോജയെ (30) പൊലീസ് അറസ്റ്റ് ചെയ്തത്.
കള്ളം പറഞ്ഞ് പലതവണയായി പണം കടം വാങ്ങിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് യുവാവ് പറഞ്ഞു.പിതാവിന് അസുഖമാണെന്നും ചികിത്സയ്ക്ക് പണം വേണമെന്നും പറഞ്ഞ് ശുഭദ പലതവണ കടം വാങ്ങി.കനോജ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പിതാവിന്റെ അവസ്ഥ പറഞ്ഞ് യുവതി പണം നൽകാൻ വിസമ്മതിച്ചു.തുടർന്ന് യുവതിയുടെ നാട്ടിൽ അന്വേഷിച്ചപ്പോൾ പിതാവ് സുഖമായിരിക്കുന്നുവെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കൃഷ്ണ കണ്ടെത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ കൃഷ്ണ യുവതിയെ ഓഫീസിലെ പാർക്കിംഗ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം തിരികെ ആവശ്യപ്പെട്ടു.എന്നാൽ പണം നൽകാൻ ശുഭദ തയ്യാറാകാത്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.തുടർന്ന് യുവാവ് കറിക്കത്തി ഉപയോഗിച്ച് ശുഭദയെ കുത്തുകയായിരുന്നു.പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന നിരവധി പേർ യുവതിയെ കൃഷ്ണയെ കുത്തുന്നത് കണ്ടെങ്കിലും തടയാൻ ശ്രമിച്ചില്ല.ചിലർ സംഭവം റെക്കാഡ് ചെയ്യുകയും ചെയ്തു.ആയുധം എറിഞ്ഞുകളഞ്ഞതിന് ശേഷം അവിടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ തടഞ്ഞുവയ്ക്കുകയായിരുന്നു.യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി
