ന്യൂഡൽഹി: ലാവലിൻ കേസ് സംബന്ധിച്ച കൂടുതൽ രേഖകൾ നൽകാൻ സാവകാശം വേണമെന്ന് സി.ബി.ഐ വീണ്ടും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റി. കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതിൽ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിച്ചു. ജനുവരി ഏഴിനകം രേഖകൾ സമർപ്പിക്കണമെന്നും സുപ്രീം കോടതി സി.ബി.ഐ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
ഒക്ടോബർ 8നു കേസ് പരിഗണിച്ചപ്പോൾ വിവിധ ഹർജികളുമായി ബന്ധപ്പെട്ട രേഖകളും കോടതിക്കു നൽകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചിരുന്നു. ഇവ നൽകാനാണ് സി.ബി.ഐ ഇന്നും കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസ് 2017 ഒക്ടോബർ 27നാണ് സുപ്രീം കോടതി ആദ്യം പരിഗണിച്ചത്. തുടർന്ന് 17 തവണ മാറ്റിവച്ചു.