ബംഗളൂരു: വിവാഹദിനത്തിൽ വരനെ കാണാതായതോടെ തകര്‍ന്നു നിന്ന പെൺകുട്ടിക്കും കുടുംബത്തിനും രക്ഷകനായി അതിഥി. കർണാടകയിലെ തരികെറെ താലൂക്കിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഹോദരങ്ങളായ അശോകിനും നവീനും ഒരേവേദിയിൽ വിവാഹം നിശ്ചയിച്ചിരുന്നത്.
നവീനും അയാളുടെ പ്രതിശ്രുത വധുവായ സിന്ധുവും തലേദിവസം നടന്ന റിസപ്ഷന് ചടങ്ങിൽ വിവാഹഫോട്ടോകൾ എടുക്കുകയും അതിഥികളുടെ അനുഗ്രഹം വാങ്ങുകയുമടക്കം ചെയ്തിരുന്നു. എന്നാൽ വിവാഹദിനമായപ്പോൾ നവീനെ കാണാതായി. എല്ലായിടത്തും തെരഞ്ഞുവെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല. വിവാഹദിനത്തിൽ വേദിയിലെത്തി അതിഥികളുടെ മുന്നിൽ വച്ച് വിഷം കഴിക്കുമെന്ന് കാമുകി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നവീൻ മുങ്ങിയതെന്ന് പിന്നീട് വ്യക്തമായി. വിവാഹം ഉപേക്ഷിച്ച് കാമുകിയെ കാണുന്നതിനായി ഇയാൾ തുംകുരുവിലേക്ക് പോയി എന്നാണ് റിപ്പോർട്ട്. നവീൻ എവിടെയാണെന്ന് ഇപ്പോഴും അറിയാൻ കഴിഞ്ഞിട്ടില്ല.
ഇതോടെ വീട്ടുകാർ നേരത്തെ നിശ്ചയിച്ച പ്രകാരം അശോകിന്റെ വിവാഹച്ചടങ്ങുകൾ നടത്തി. എന്നാൽ നവീന്റെ പ്രതിശ്രുത വധുവായ സിന്ധുവും കുടുംബവും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. തന്റെ വിധിയോർത്ത് സിന്ധു കരഞ്ഞ് തളർന്നിരിക്കവെ ഇവരുടെ കുടുംബാംഗങ്ങൾ അതേ വേദിയിൽ തന്നെ യുവതിക്കായി വരനെ തിരയുകയായിരുന്നു. ഒടുവിൽ ചടങ്ങിൽ അതിഥിയായി എത്തിയ ചന്ദ്രപ്പ എന്നയാൾ രക്ഷകനായി മുന്നോട്ട് വന്നു.
രണ്ട് കുടുംബങ്ങൾക്കും സമ്മതമാണെങ്കിൽ സിന്ധുവിനെ വിവാഹം ചെയ്യാൻ സമ്മതമാണെന്ന് ബിഎംസി കണ്ടക്ടറായ ചന്ദ്രപ്പ അറിയിക്കുകയായിരുന്നു. ഇതോടെ രണ്ട് കുടുംബങ്ങളും സംസാരിച്ച് കാര്യങ്ങൾ മനസിലാക്കി കല്ല്യണത്തിന് തയ്യാറായി. നിശ്ചയിച്ച ദിവസം തന്നെ സിന്ധു വിവാഹിതയാവുകയും ചെയ്തു.