
ദുബൈ: തേജസ് വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ദുബായ് എയർഷോയ്ക്കിടെയുണ്ടായ അപകടത്തിലാണ് നമൻഷിന് ജീവൻ നഷ്ടമായത്. ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്നാഥ് സിങ്ങ് പ്രതികരിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. തുടർന്ന് ദുബൈ എയര്‍ഷോയില്‍ ഉച്ചകഴിഞ്ഞുള്ള പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. എയര്‍ഷോയിൽ പങ്കെടുത്തവരോട് പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. ലോകത്തെ ഏറ്റവും പ്രധാന എയർഷോകളിലൊന്നാണ് ദുബൈ എയർഷോ. നവംബര്‍ 17നാണ് ദുബൈ എയർഷോക്ക് തുടക്കമായത്.


