
കൊച്ചി: അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുന്ന ജ്യോതി പദ്ധതിക്കാണ് തുടക്കമിട്ടത്. സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാ തല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
“അതിഥി തൊഴിലാളികളുടെ മക്കളിൽ മൂന്നു മുതൽ ആറ് വയസു വരെയുള്ള മുഴുവൻ പേരെയും അംഗൻവാടിയിലും ആറ് വയസിന് മുകളിലുള്ളവരെ സ്കൂളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിടുള്ളത്. ഇത് നാടിൻ്റെ ഉത്തരവാദിത്വമായി കാണണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിധിയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ നിലയെ കുറിച്ചുള്ള വിദ്യാഭ്യാസ രജിസ്റ്റർ തയ്യാറാക്കണo,” മുഖ്യമന്ത്രി പറഞ്ഞു. അതത് സ്ഥലങ്ങളിലെ സ്കൂളുകളും അധ്യാപകരും പ്രത്യേക താൽപര്യത്തോടെ ഇടപെടുകയും അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിൽ സന്ദർശിക്കുകയും കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും വേണം, മുഖ്യമന്ത്രി പറഞ്ഞു.
സാംസ്കാരിക – വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായാണ് ജ്യോതി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഏകദേശം 35 ലക്ഷം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തിൻ്റെ ആഭ്യന്തര വരുമാനത്തിൽ വലിയ വർദ്ധന ഉണ്ടായതായി മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര വരുമാനം 5.6 ലക്ഷം കോടിയിൽ നിന്ന് 13.11 ലക്ഷം കോടിയിലേക്ക് വർധിച്ചു. തനത് വരുമാനത്തിൽ 72.84 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തെ തനത് നികുതി വരുമാനം 47000 കോടിയിൽ നിന്ന് 81000 കോടി രൂപയായി വർധിപ്പിക്കാൻ കഴിഞ്ഞു. ഈ കാലയളവിൽ ആകെ വരുമാനം 55000 കോടിയിൽ നിന്ന് 1.04 ലക്ഷം കോടിയായി വർധിച്ചു. ഇത് വിവിധ പ്രതിസന്ധികൾകിടയിലും പിടിച്ചു നിൽക്കാൻ സംസ്ഥാനത്തെ സഹായിച്ചു.
