എഴുകോൺ: മാമനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മരുമകൻ നാട്ടുകാരുടെ ഇടപെടലിൽ കുടുങ്ങി. ക്വട്ടേഷൻ സംഘത്തെയും മരുമകനെയും എഴുകോൺ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാമൻ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. മാമൻ ഭാര്യാ സഹോദരന്റെ മകനോട് ക്ഷമിച്ചെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.കഴിഞ്ഞ ദിവസം രാത്രി പത്തോടെ എഴുകോൺ ഇരുമ്പനങ്ങാടിന് സമീപം മുട്ടത്തേരി ഭാഗത്താണ് സംഭവം. എഴുകോൺ മുക്കോണി മുക്കിലെ സ്റ്റാൻഡിലെത്തിയ യുവാവ് തൊട്ടടുത്ത് താമസിക്കുന്ന ഓട്ടോഡ്രൈവറെ ഇരുമ്പനങ്ങാട് ഭാഗത്തേക്ക് സവാരി വിളിച്ചു. അമ്പലത്തുംകാല വഴി ആളൊഴിഞ്ഞ റോഡിലൂടെ മുട്ടത്തേരി കാവിന് സമീപത്ത് എത്തിയപ്പോൾ നിറുത്താൻ ആവശ്യപ്പെട്ടു. ഇവിടെ ഇരുട്ടിൽ പതുങ്ങിനിന്ന മറ്റൊരാൾ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞിട്ട് തള്ളിയിട്ട് മർദ്ദിക്കുകയും ബൈക്കിലെത്തിയ മറ്റൊരാളോടൊപ്പം അക്രമിയും സവാരി വിളിച്ചയാളും രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിനിടയിൽ ഓട്ടോ ഡ്രൈവറുടെ മാലയും നഷ്ടമായി. സംഭവമറിഞ്ഞ് സ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി. കവർച്ചാ സംഘമാണെന്ന ധാരണയിൽ നാട്ടുകാർ തെരിച്ചിൽ തുടങ്ങി.
സംഭവം നടന്ന സ്ഥലത്ത് ഒരു വാഗണർ കാർ കിടപ്പുണ്ടായിരുന്നു. പരിചയമില്ലാത്ത ഈ കാർ സ്ഥലത്ത് ഏറെ നേരം കറങ്ങുന്നുണ്ടായിരുന്നുവെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. ഈ കാർ പെട്ടെന്ന് അപ്രത്യക്ഷമായതോടെ നാട്ടുകാർക്ക് സംശയമായി. നാട്ടുകാരുടെ തെരച്ചിലിൽ അല്പം അകലെ പാർക്ക് ചെയ്ത നിലയിൽ കാർ കണ്ടെത്തി. തടഞ്ഞുവച്ചതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസുകാരെ കണ്ടതോടെ കാർ ഡ്രൈവർ തന്റെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണുകളിലൊന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ സംശയം ബലപ്പെട്ട പൊലീസ് കാറിലുണ്ടായിരുന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പൊലീസ് വിരട്ടിയതോടെ സംഭവം ആക്രമിക്കപ്പെട്ടയാളുടെ മരുമകന്റെ ക്വട്ടേഷനായിരുന്നുവെന്ന് സുഹൃത്ത് വെളിപ്പെടുത്തി. തൊട്ടുപിന്നാലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ മരുമകനും പൊലീസിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സംഭവം തന്റെ തിരക്കഥയാണെന്ന് തുറന്ന് സമ്മതിച്ചു.