
മലപ്പുറം: പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്നാണ് മഞ്ചേരി അഡീഷനൽ ജില്ലാ കോടതി വിധിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. ശിക്ഷ മറ്റന്നാൾ വിധിക്കും.
കേസിൽ ഏഴാം പ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. 9 പേരെ വെറുതെ വിട്ടു. മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃതദേഹം ലഭിക്കാതെ ഒരു കേസിൽ കുറ്റം തെളിയിക്കുന്നത്.
മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോർത്താൻ 2019 ഓഗസ്റ്റിൽ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി ഒന്നാം പ്രതി മുക്കട്ട സ്വദേശി ഷൈബിന്റെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും 2020 ഒക്ടോബറിൽ കൊന്നു കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കുകയും ചെയ്തതെന്നാണ് കേസ്.
