തിരുവനന്തപുരം: പട്ടികജാതി പട്ടിക ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടത്തിവരുന്നു. തൊഴിൽ, ഭവനം, ഭൂമി എന്നീ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിന് സ്ഥിരനിയമനങ്ങൾ നൽകുന്ന പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഉൾപ്പടെയുള്ള വകുപ്പുകളിൽ പ്രത്രേക നിയമനങ്ങൾ നടത്തിവരുന്നു.
കൂടാതെ യുവതീയുവാക്കൾക്ക് നൈപുണ്യ വികസന പരിശീലനങ്ങൾ അംഗീകൃത ഏജൻസികൾ മുഖേന നൽകി വരികയും സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു. നിർമ്മാണ മേഖലകളിൽ ഗോത്രജീവിക എന്ന പേരിൽ സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. ജനറൽ ഹൗസിംഗ് , ഹഡ്കോ, വനബന്ധു കല്യാൺ യോജന എന്നി പദ്ധതികൾ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം വീടുകൾ അനുവദിച്ചു വരുന്നു. ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന ഭൂമി നൽകുന്നതിനുള്ള പദ്ധതികൾ നടത്തി വരുന്നുണ്ട്.
പട്ടികജാതി വിഭാഗങ്ങൾക്ക് സ്റ്റാർട്ട് അപ് മിഷന്റെ സഹായത്തോടെ യുവസംരഭകർക്ക് പരിശീലനവും പുതിയ വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതിന് റിവോൾവിംഗ് ഫണ്ട് എന്ന പ്രത്യേക പലിശരഹിത സീഡ് ഫണ്ട് പദ്ധതിയിലൂടെ നടത്തിവരുന്നു. ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനു വേണ്ടി 185 കോടി രൂപ ബഡ് ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇന്ന് നിയമസഭയിൽ ഒ.ആർ കേളു എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി കെ രാധാകൃഷ്ണൻ മറുപടി പറഞ്ഞു.
