റിയാദ്: മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് മലയാളം വശമാക്കി തൊഴിലുടമ ശ്രദ്ദേയനാവുന്നു. അല്‍ഖസീം പ്രവിശ്യയില്‍പ്പെട്ട ബുറൈദ നിവാസിയായ സൗദി യുവാവ് അബ്ദുല്ലയാണ് തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് മലയാളം പഠിച്ചത്.
മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് താന്‍ മലയാളം പഠിച്ചതിന്റെ അനുഭവകഥ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സൗദി യുവാവ് വിശദീകരിച്ചു. അറബി വാക്കുകള്‍ക്ക് മലയാളത്തിലുള്ള തുല്യ പദങ്ങള്‍ പതിവായി ഡ്രൈവര്‍ ഉപയോഗിച്ചതിലൂടെയാണ് താന്‍ മലയാളം വശമാക്കിയതെന്ന് അബ്ദുല്ല പറയുന്നു. ഡ്രൈവറെ അറബി പഠിപ്പിക്കല്‍ ഏറെ ദുഷ്കരമായിരുന്നു. താന്‍ ഓരോ തവണ അറബി വാക്കുകള്‍ പറയുമ്പോഴും സമാന അര്‍ഥത്തില്‍ മലയാളത്തിലാണ് ഡ്രൈവര്‍ മറുപടി നല്‍കിയിരുന്നത്.
മലയാളി ഡ്രൈവറെ താന്‍ തന്റെ വീട്ടിലെ ഡ്രൈവറായല്ല കാണുന്നതെന്നും കുടുംബത്തിലെ ഒരു അംഗം എന്ന നിലയിലാണെന്നും തനിക്കൊപ്പം ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡ്രൈവര്‍ക്കും സൗദിയില്‍ അന്യതാബോധമോ ഒറ്റപ്പെടലോ തോന്നുന്നില്ലെന്നും സൗദി യുവാവ് പറയുന്നു. അതേസമയം, മലയാളം വശമാക്കിയതിലൂടെ ഇന്ത്യക്കാരുടെ തട്ടിപ്പ് ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചതിന്റെ അനുഭവവും സൗദി പൗരന് ചാനല്‍ പ്രേക്ഷകരുമായി പങ്കുവെച്ചു. ഒരിക്കല്‍ കാറിലെ തകരാറ് തീര്‍ക്കുന്നതിന് മലയാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പിനെ സമീപിച്ചു.
വാഹനം പരിശോധിച്ച് എന്‍ജിനില്‍ ചെറിയ തകരാറു മാത്രമേയുള്ളൂവെന്നും തകരാറ് എന്താണെന്നും പരസ്പരം സംസാരിച്ച വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍, കാര്യമായ കേടാണെന്ന് പറഞ്ഞ് വലിയ ഒരുതുക ആവശ്യപ്പെടാമെന്ന് ധാരണയിലെത്തി. ഇതുപ്രകാരം തകരാറ് നന്നാക്കുന്നതിന് വലിയ തുക ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ തല്ക്കാലം തകരാറ് ശരിയാക്കേണ്ടതില്ല എന്ന് പറഞ്ഞ് അവിടെ നിന്നും മറ്റൊരു വര്‍ക്ക് ഷോപ്പിനെ താന്‍ സമീപിച്ചതായും സൗദി പൗരന് പറഞ്ഞു. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം കേരളം സന്ദര്‍ശിക്കണമെന്നാണ് അബ്ദുല്ലയുടെ ആഗ്രഹം.