
റിയാദ്: വിഡിയോ ഗെയിം മേഖലയിൽ നിർണ്ണായക നീക്കവുമായി സൗദി അറേബ്യ. പ്രശസ്ത ഗെയിം നിർമ്മാണ കമ്പനിയായ ഇലക്ട്രോണിക് ആർട്സിനെ (EA) സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങുന്നു. ഇത് സംബന്ധിച്ച നീക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി.
കഴിഞ്ഞ ദിവസം ഇലക്ട്രോണിക് ആർട്സിന്റെ നിക്ഷേപരുടെ യോഗം ചേർന്നിരുന്നു. തുടർന്ന് നടത്തിയ വോട്ടെടുപ്പിൽ ഒരോ ഓഹരിക്കും 210 ഡോളർ എന്ന നിരക്കിൽ വിൽക്കാൻ അംഗങ്ങൾ അനുമതി നൽകി. ഈ കരാർ പൂർത്തിയായാൽ ഏകദേശം 55 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടാകും നടക്കുക. ഈ കരാർ വിഡിയോ ഗെയിം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായി മാറും.
2027ൽ വിൽപന നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. സിൽവർ ലേക്ക്, അഫിനിറ്റി പാർട്ണേഴ്സ് എന്നീ കമ്പനികൾ കൂടി ഉൾപ്പെടുന്നതാണ് സൗദി ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. സ്വകാര്യ മേഖലയിലേക്ക് ഗെയിമിങ് കമ്പനി മാറുന്നതോടെ കൂടുതൽ മികച്ച ഗെയിമുകൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.


