
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിർത്തിയതിനെ വിമർശിച്ച് സി.പി.ഐ. മുഖപത്രം. ശബരിമല വിഷയത്തിൽ ഇടതു മുന്നണിക്ക് ഒരിക്കൽ കൈപൊള്ളിയതാണെന്ന് വാസവൻ മന്ത്രിക്ക് ഓർമ വേണമെന്ന് ജനയുഗം ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗിനു പുറമെ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്നാണ് സി.പി.ഐയുടെ നിലപാട്. സ്പോട്ട് ബുക്കിംഗ് വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവനും വ്യക്തമാക്കിയിരുന്നു.
‘സെൻസിറ്റീവായ വിഷയത്തിലെ കടുംപിടുത്തം നമ്മെ ആപത്തിൽ ചാടിക്കും. പുതിയ പരിഷ്ക്കാരത്തിനെതിരെ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പസേവാ സംഘവും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ഇതിനിടെയാണ് ദേവസ്വം മന്ത്രി വാസവൻ പറയുന്നത് ഒരു കാരണവശാലും സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന്. ഒരിക്കൽ ഇടതുമുന്നണിക്ക് ശബരിമല വിഷയത്തിൽ കൈപൊള്ളിയതാണെന്ന് വാസവൻ മന്ത്രി ഓർക്കണം’–ലേഖനത്തില് പറയുന്നു. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും ഇടത്താവളങ്ങളിലെ അക്ഷയകേന്ദ്രങ്ങളിൽ വെർച്വൽ ക്യൂ ബുക്കിംഗിനു സൗകര്യമൊരുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കിയിരുന്നു. ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിംഗിനൊപ്പം സ്പോട്ട് ബുക്കിംഗും നടപ്പാക്കണമെന്നാണ് സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാട്. വെർച്വൽ ക്യൂ മാത്രം നടപ്പാക്കിയാൽ ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ ഈ മാസം 26ന് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
