തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസി കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. 200ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്.
മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് ജൂണ്‍ 13ന് നിര്‍വ്വഹിക്കും. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മൈഗ്രേഷൻ സർവ്വേയുടെ ഭാഗമായുളള സെമിനാറും തുടര്‍ന്ന് നടക്കും.
ജൂൺ 13ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക. എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബല കണ്ണികളും സുരക്ഷയും, നവ തൊഴിലവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍- കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാടിസ്ഥാനത്തിലുളള ചര്‍ച്ചകളും സംഘടിപ്പിക്കുമെന്നും നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ അറിയിച്ചു.