
റിയാദ്: സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് നാളെ (ബുധനാഴ്ച) തുടക്കമാകും. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രത്യേക സമിതികൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിലയുറപ്പിച്ചിരുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞർ, ഖാദിമാർ, വിദഗ്ധരായ മാസപ്പിറവി നിരീക്ഷകർ എന്നിവർ ഈ ദൗത്യത്തിൽ പങ്കാളികളായി.
ശരീഅത്ത് നിയമങ്ങൾക്കനുസൃതമായ കൃത്യത ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ 1447 ശഅബാൻ 29-ന് (2026 ഫെബ്രുവരി 17, ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ വിശ്വാസികൾ വ്രതപുണ്യത്തിലേക്ക് കടക്കും. ഒമാനിൽ മറ്റന്നാളാണ് (വ്യാഴാഴ്ച്ച) വൃതാരംഭം.
അതേ സമയം, കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.


