മുംബയ് : വ്യവസായിയും നടി ശില്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്കെതിരായ കേസിൽ അശ്ലീലമെന്ന ഉള്ളടക്കം ചേർത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ. നീലച്ചിത്ര നിർമാണമായിരുന്നില്ല വെബ് സീരീസാണ് ചിത്രീകരിച്ചതെന്ന് കുന്ദ്രയുടെ അഭിഭാഷകനായ അബാദ് പോണ്ട കോടതിയിൽ വാദിച്ചു.അശ്ലീല വീഡിയോ നിർമിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്രയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്.ഐടി നിയമത്തിലെ സെക്ഷൻ 67 എ ലൈംഗികത പ്രകടമാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.
യഥാർത്ഥ ലൈംഗിക ബന്ധം മാത്രമേ പോൺ ആയി കണക്കാക്കൂ. ബാക്കിയുള്ളതെല്ലാം അശ്ലീല ഉള്ളടക്കമാണെന്ന് പോണ്ട പറഞ്ഞു. വെബ് സീരീസിനെയാണ് പൊലീസ് നീലച്ചിത്ര നിർമാണമായി പറയുന്നത്. എന്നാൽ അശ്ലീലമെന്ന് അതിനെ വർഗീകരിച്ചിട്ടില്ല. രണ്ട് പേർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കാണിക്കുന്ന ഒന്നും റിമാൻഡ് റിപ്പോർട്ടിൽ ഇല്ല. അതിനാൽ യഥാർത്ഥ ലൈംഗിക ബന്ധം നടക്കാത്തതിനാൽ അതിനെ അശ്ലീലമെന്ന് തരംതിരിക്കാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.അതേമയം രാജ് കുന്ദ്രയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ശിൽപ്പാ ഷെട്ടിയേയും പൊലീസ് ചോദ്യം ചെയ്തേക്കും. സംഭവവുമായി ബന്ധപ്പെട്ട് കുന്ദ്രയടക്കം 11 പേരാണ് പിടിയിലായത്.
